എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. എൻഎസ്എസ് (NSS) മാനേജ്‌മെന്റിന് അനുകൂലമായി നൽകിയ കോടതി ഉത്തരവ് സംസ്ഥാനത്തെ എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചു കഴിഞ്ഞു.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചിരുന്ന കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഭാ നേതൃത്വത്തിന്റെ രോഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലിനെത്തുടർന്നാണ് സർക്കാർ ഇപ്പോൾ അനുനയ നീക്കത്തിന് തുനിഞ്ഞിരിക്കുന്നത്.
കർദ്ദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സഭാനേതൃത്വവും മറ്റ് എയ്ഡഡ് മാനേജ്‌മെന്റുകളും സെക്രട്ടറിയേറ്റിന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സമ്മർദ്ദത്തിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ പെട്ടെന്ന് നിലപാട് മാറ്റിയത്. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും പുതിയ ഉത്തരവ് പുറത്തിറങ്ങുക എന്ന നിബന്ധനയോടെയായിരിക്കും ഇളവുകൾ അനുവദിക്കുക.
പുതിയ സർക്കാർ ഉത്തരവ് നിലവിൽ വരുന്നതോടെ, ഭിന്നശേഷി സംവരണ വിഷയത്തിലെ തർക്കം മൂലം മാസങ്ങളായി തടഞ്ഞുവെച്ചിരുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും. മാനേജ്‌മെന്റുകളുടെ ദീർഘകാലമായുള്ള ആവശ്യം അംഗീകരിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ സംഘടനകളെയും സഭകളെയും ഒപ്പം നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.









