തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് സംസ്ഥാനത്ത് പൂർത്തിയായി. സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മീഷന്റെ ആറ് മണി വരെയുള്ള കണക്ക് പ്രകാരം 69.52 ശതമാനമാണ് പോളിംഗ്.
എറണാകുളത്താണ് ഏറ്റവും അധികം പേർ വോട്ട് ചെയ്തത്- 73.36 ശതമാനം. ആലപ്പുഴയിൽ 72.74 ശതമാനം പോളിംഗ് നടന്നു. ഇടുക്കിയിൽ 70.26 ശതമാനവും കോട്ടയത്ത് 69.77 ശതമാനവും കൊല്ലത്ത് 69.32 ശതമാനവുമാണ് പോളിംഗ് . 65.93 ശതമാനം പേർ തിരുവനന്തപുരത്ത് വോട്ട് ചെയ്തു. ഏറ്റവും കുറവ് പോളിംഗ് നടന്നത് പത്തനംതിട്ടയിലാണ് 65.91 ശതമാനം.
മൂന്ന് കോർപറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്.
രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യഴാഴ്ച നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.









