ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ബലാത്സംഗ പരാതി 23കാരിയായ യുവതി പാർട്ടി തേതൃത്വത്തിനാണ് നൽകിയത്. ഇവർ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിനും നൽകിയ പരാതി പാർട്ടി നേതൃത്വം ഡിജിപിക്ക് കൈമാറി.
ഈ പരാതിയിലെ അതിജീവിത ബംഗളൂരുവിലാണ് താമസിക്കുന്നത്. സൈബർ അധിക്ഷേപം ഭയന്നാണ് വളരെ നാളുകൾക്ക് മുമ്പ് നടന്ന പീഡനത്തെക്കുറിച്ച് യുവതി പരാതി ഉന്നയിക്കാതിരുന്നത്. അതേസമയം, കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയ ഗാന്ധിക്കുള്ള പരാതി ഇമെയിൽ ചെയ്യുകയായിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. ശാരീരിക ബന്ധത്തിന് തയ്യാറാവാത്തതിനെ തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
പത്തനംതിട്ടയിൽ രാഹുലുമായി അടുപ്പമുള്ള ഫെനി നൈനാനെക്കുറിച്ചും പരാതിയിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഫെനി. ഫെനിയുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ലൈംഗിക പീഡനത്തിന് ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിന്മാറിയെന്നും പരാതിയിൽ പറയുന്നു.
നേരുത്തെ ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയവ ആരോപിച്ച് മറ്റൊരു അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ യുവതിയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ ടെലിവിഷൻ ചാനലുകൾ പുറത്തു വിട്ടപ്പോൾ പരാതി നൽകട്ടെ എന്ന വാദത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധം തീർത്തത്. യുവതി പരാതി നൽകിയപ്പോൾ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഒളിവിൽ പോവുകയായിരുന്നു.
ഇപ്പോഴും ഒളിവിൽ തുടരുകയാണ് രാഹുൽ. ഓഡിയോ ക്ലിപ്പുകൾ പുറത്ത് വന്നപ്പോൾ പാർട്ടി നിർദ്ദേശ പ്രകാരം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജി വച്ചിരുന്നു.










