തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വടക്കൻ ജില്ലകളിൽ പുരോഗമിക്കുന്നു. രാവിലെ പത്തര വരെയുള്ള കണക്കുകൾ പ്രകാരം 23.45 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ 9 നായിരുന്നു. 13 നാണ് വോട്ടെണ്ണൽ.
ജില്ല തിരിച്ചുള്ള പോളിംഗ് നില മലപ്പുറം: 24.14%, പാലക്കാട്: 23.61%, കോഴിക്കോട്: 23.16%, വയനാട്: 23.15%, തൃശൂർ: 23.04%, കാസർകോട്: 22.58%, കണ്ണൂർ: 22.23% എന്നിങ്ങനെയാണ്. 604 തദ്ദേശ സ്ഥാപനങ്ങളിലായി 12,391 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കണ്ണൂരിൽ 14 വാർഡുകളിലും കാസർകോട് 2 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1.53 കോടി വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതിൽ 80.90 ലക്ഷം സ്ത്രീകളും 72.46 ലക്ഷം പുരുഷന്മാരും 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലായി ആകെ 38,994 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ആകെ 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 2,055 ബൂത്തുകൾ പ്രശ്നബാധിതമായി കണക്കാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ കണ്ണൂർ ജില്ലയിലാണ് (1,025). ഇവിടെ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക ജനവിധിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ്.










