മുഖ്യമന്ത്രി സംവാദത്തിന് ക്ഷണിച്ച് കൊണ്ട് ഉന്നയിച്ച ചോദ്യങ്ങളെല്ലാം താൻ ഉത്തരം പറഞ്ഞുവെന്നും എന്നാൽ അദ്ദേഹത്തിന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പുച്ഛമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും സതീശൻ പറഞ്ഞു.
ആരും സമരം ചെയ്യാന്‍ പാടില്ല. സമരം ചെയ്യുന്നവരോട് മോദി ഭരണകൂടം ഉള്‍പ്പെടെ വലതു തീവ്രപക്ഷം എടുത്തിരിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. സമരം ചെയ്തതെല്ലാം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. പഴയ കമ്മ്യൂണിസ്റ്റില്‍ നിന്നും ബൂര്‍ഷ്വായിലേക്കുള്ള മാറ്റമാണ് അദ്ദേഹം കാണിക്കുന്നത്. അദ്ദേഹം ഇടതുപക്ഷമോ കമ്മ്യൂണിസ്‌റ്റോ അല്ല. അദ്ദേഹം തീവ്രവലതുപക്ഷവും ബൂര്‍ഷ്വാ നിലപാടുകള്‍ സ്വീകരിക്കുന്ന ആളുമാണെന്നും സതീശൻ വടക്കൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണകൂടത്തിനെതിരെയും വിഷയങ്ങള്‍ക്കു വേണ്ടിയും ആരും സമരം ചെയ്യാന്‍ പാടില്ല. സമരം ചെയ്യുന്നവരോട് മോദി ഭരണകൂടം ഉള്‍പ്പെടെ വലതു തീവ്രപക്ഷം എടുത്തിരിക്കുന്ന നിലപാടാണ് കേരളത്തിലെ മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ആകെ നടത്തിയ ഒരു സമരം സോളര്‍ കേസില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമാണ്. ആ സമരം സെക്രട്ടേറിയറ്റിലും നഗരത്തിലും ദുര്‍ഗന്ധം ഉണ്ടാക്കിയതോടെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നു. ആ സമരം മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ളത്.
മുഖ്യമന്ത്രി ചോദിച്ച ഓരോ ചോദ്യങ്ങളും ആവര്‍ത്തിക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു. എന്നിട്ടും അക്കമിട്ടുള്ള മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.
മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ നവംബര്‍ 27 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി കിട്ടിയിട്ടും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈമാറിയത്. കേസെടുത്തത് ഡിസംബര്‍ എട്ടിനും. പതിമൂന്ന് ദിവസം ഈ പരാതി എന്തുകൊണ്ടാണ് പൂഴ്ത്തിവച്ചത്? കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഒരു എം.എല്‍.എയ്‌ക്കെതിരെ പരാതി കിട്ടിയപ്പോള്‍ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി.
എന്നാല്‍ മുന്‍ സി.പി.എം എം.എല്‍.എയ്‌ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതി മുഖ്യമന്ത്രി എന്തിനാണ് പൂഴ്ത്തിവച്ചത്? അത് ഇരട്ട നീതിയാണ്. പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ എല്ലാ വൈകിപ്പിക്കുകയാണ്. ഈ അന്യായം കേരളം അറിയണം. കോണ്‍ഗ്രസില്‍ സ്ത്രീ ലമ്പടന്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയിലും എം.എല്‍.എമാരിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നേക്കിയാല്‍ നന്നായിരിക്കും.
രാഹുൽ മാങ്കോട്ടത്തിലിനിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് ഡോക്യുമെന്റാണെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. അതില്‍ എന്ത് തെറ്റാണുള്ളത്. പെണ്‍കുട്ടി വെല്‍ ഡ്രാഫ്റ്റഡ് പരാതി നല്‍കുന്നതില്‍ തെറ്റില്ല. വെല്‍ ഡ്രാഫ്റ്റഡ് പരാതി എന്നത് ഒരു ഒഫന്‍സല്ല. പരാതിയെ കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തട്ടെ. പരാതി താമസിച്ചത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ച് കോടതിക്ക് മുന്നില്‍ പറയേണ്ട കാര്യങ്ങളാണ്. ഏത് കേസിലായാലും കാലതാമസം ഉണ്ടായി എന്നതു കൊണ്ട് ഒരു ഒഫന്‍സ് ഒഫന്‍സ് അല്ലാതാകുന്നില്ല.










