ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും വഴിത്തിരിവ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ബെല്ലാരി ഗോവർദ്ധൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇങ്ങനെ വേർതിരിച്ചെടുത്ത സ്വർണമാണ് ഗോവർദ്ധൻ വാങ്ങിയത്. കൽപേഷ് എന്ന ഇടനിലക്കാരനാണ് ഗോവർദ്ധന് സ്വർണ്ണം എത്തിച്ചത്. കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണ്ണം ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിൽ അലംഭാവം കാണിക്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ‘സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവ്വമായ കുറ്റകൃത്യം’ എന്നാണ് ശബരിമല സ്വർണക്കൊള്ളയെ കോടതി വിശേഷിപ്പിച്ചത്.
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും കോടതി ചോദിച്ചു. പിന്നാലെയാണ് പങ്കജ് ഭണ്ഡാരിയുടെയും ബെല്ലാരി ഗോവർദ്ധന്റെയും അറസ്റ്റ്.










