പാലക്കാട് വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ധനസഹായം നല്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുപ്പത് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ വീതം രാം നാരായണത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നൽകും. 20 ലക്ഷം രൂപ മക്കളുടെ പേരിൽ സ്ഥിരം നിക്ഷേപം നടത്തും. ഇതിന്റെ പലിശ അവരുടെ പഠനാവശ്യത്തിനായി ഉപയോഗിക്കാൻ ഭാര്യയ്ക്ക് വിനിയോഗിക്കാം.
ഛത്തീസ്ഗഡ് സ്വദേശിയായിരുന്നു 31 കാരനായ രാം നാരായണൻ. ഡിസംബർ 17 നാണ് മോഷണം ആരോപിച്ച് ആൾക്കൂട്ടം രാം നാരായണിനെ ക്രൂരമായി മർദ്ദിച്ചത്.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹീനമായ കുറ്റകൃത്യമെന്നും കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കിയ സംഭവമെന്നുമാണ് മുഖ്യമന്ത്രി കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്.










