ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറു പേരെ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു.
കത്തിന്റെ പൂർണ്ണരൂപം താഴെ
സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പുർ മിഷനിലെ വൈദികനായ ഫാദർ സുധീർ, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിൻ എന്നിവരടക്കം പന്ത്രണ്ട് പേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ നാഗ്പുരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയവരെയും കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ അമരവിള സ്വദേശിയായ ഫാദർ സുധീർ കഴിഞ്ഞ അഞ്ച് വർഷമായി മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. അറസ്റ്റിലായ ബാക്കി പത്തുപേരും മഹാരാഷ്ട്ര സ്വദേശികളാണ്. നിലവിൽ ബനോഡ പോലീസ് സ്റ്റേഷനിൽ കഴിയുന്ന ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. സി.എസ്.ഐ പ്രതിനിധികൾ സ്റ്റേഷനിൽ നിന്ന് ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും കോടതിയെ സമീപിക്കാനാണ് പോലീസ് നിർദ്ദേശിച്ചത്.
ഈ സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണിത്. സമാധാനപരമായ പ്രാർത്ഥനാ യോഗം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നമ്മുടെ ജനാധിപത്യ-മതേതര മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഈ അന്യായമായ നടപടിയിൽ ഞാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അറസ്റ്റിലായവരെ മോചിപ്പിക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിങ്ങളുടെ അടിയന്തര ഇടപെടൽ ഞാൻ അഭ്യർത്ഥിക്കുന്നു.










