മന്ത്രി സജി ചെറിയാനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ തെല്ലും പിന്നോട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ലഹരി മാഫിയയുമായി ബന്ധമുള്ളവരെ മന്ത്രി സംരക്ഷിക്കുന്നു എന്ന തന്റെ പ്രസ്താവന കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ തനിക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കാൻ കാണിച്ച ആവേശം പോലീസ് മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ പ്രസ്താവനകൾ നടത്തി സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച മന്ത്രി സജി ചെറിയാനെതിരെ താൻ പരാതി നൽകിയിട്ട് നാളുകളായെങ്കിലും ഇതുവരെ കേസ് എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. സജി ചെറിയാൻ, എ.കെ. ബാലൻ തുടങ്ങിയ ഭരണപക്ഷ നേതാക്കൾക്കെതിരെ പരാതി ലഭിച്ചാൽ പോലീസ് അനങ്ങില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ലഹരിക്കടത്ത് കേസിലെ പ്രതിയുടെ കാർ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി ഉപയോഗിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ബിനു ചുള്ളിയിൽ ഉന്നയിച്ചിരുന്നത്. ഇതിനെതിരെ മന്ത്രി നൽകിയ പരാതിയിലാണ് ബിനുവിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. എന്നാൽ ഭരണകൂടത്തിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും ബിനു ചുള്ളിയിൽ ആവർത്തിച്ചു. അധികാരത്തിന്റെ ബലത്തിൽ കേസ് എടുത്ത് വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









