Home / Politics / ‘ഫോട്ടോ എടുത്തതിന്റെ പേരിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പിണറായിയുടെയും മൊഴിയെടുക്കണം,’ വി ഡി സതീശൻ

‘ഫോട്ടോ എടുത്തതിന്റെ പേരിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പിണറായിയുടെയും മൊഴിയെടുക്കണം,’ വി ഡി സതീശൻ

വയനാട് ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആദ്യഘട്ടത്തില്‍ മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത്. അതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിന്റെ രജിസ്‌ട്രേഷന്‍ നടന്നാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു കൊല്ലമെടുത്തു. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നൂറ് വീട് നിര്‍മ്മിക്കാന്‍ സ്ഥലം തരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അവസാനഘട്ടത്തില്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒരു കൊല്ലം എടുത്തപ്പോള്‍ ഞങ്ങള്‍ നാലു മാസം എടുത്തുള്ളൂ. അതിനാണ് സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത്. ‘സംവദിക്കാം പുതുയുഗത്തിനായ്’ എന്ന പരിപാടിക്കു ശേഷം മാനന്തവാടി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

സംവദിക്കാം പുതുയുഗത്തിനായ് എന്ന പരിപാടിയില്‍ നാല്‍പതോളം മേഖലയെ പ്രതിനിധീകരിച്ച് എത്തിയവരാണ് പങ്കെടുത്തത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങലും വന്യജീവി ആക്രമണവും മുണ്ടക്കൈ- ചൂരല്‍മലയിലെ പ്രശ്നങ്ങളും രാത്രി യാത്ര പ്രശ്‌നവും മെഡിക്കല്‍ കോളജും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ ഇപ്പോഴും ദുരിതത്തിലാണ്. അവരുടെ കൃഷി സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുകളോ പാലങ്ങളോ ഇല്ല. അര്‍ഹരായ പലരും സര്‍ക്കാരിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. തുടര്‍ ചികിത്സാ സഹായവും ലഭിക്കുന്നില്ല. ബ്രഹ്‌മഗിരി നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ച് നല്‍കാനുള്ള ഒരു നടപടിയും സര്‍ക്കാരും തട്ടിപ്പിന് നേതൃത്വം നല്‍കിയ സി.പി.എമ്മും സ്വീകരിക്കാത്തതത് സങ്കടകരമാണ്.

മെഡിക്കല്‍ കോളജിന്റെ അവസ്ഥയും ദയനീയമാണ്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളെ ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്‌സ് റഫറല്‍ നടത്തുകയാണ.് എക്‌സ് റേ യൂണിറ്റ് പോലുമില്ല. ആരോഗ്യരംഗം വെന്റിലേറ്ററിലായെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കുന്നതാണ് വയനാട് മെഡിക്കല്‍ കോളജിന്റെ അവസ്ഥ. കാര്‍ഷിക ജില്ലയെന്ന നിലയില്‍ വയനാടിനെ സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര ടൂറിസം വികസനവുമാണ് വേണ്ടത്. വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംസാരിച്ചതിനു ശേഷം സമഗ്രമായ വയനാട് ഡോക്യുമെന്റ് യു.ഡി.എഫ് തയാറാക്കും. സമയബന്ധിതമായി വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും പുതുയുഗ യാത്രയുടെ സമാപനത്തിന് മുന്‍പായി ഉണ്ടാകും.

യു.ഡി.എഫ് എന്ന വിശാലമായ രാഷ്ട്രീയ ഫ്‌ളാറ്റ്‌ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് ഞങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകരോട് പറഞ്ഞത് അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും എന്നതുകൊണ്ടാണ്. കവി സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം കാട്ടിയിട്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തകനാണ്. പിണറായി മൂന്ന് ഒരിക്കലും സംഭവിക്കരുതെന്നാണ് സാറ ജോസഫ് പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസിന്റെ പ്രതിഫലനമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്ത് വന്നിരിക്കുന്നത്. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ തലയില്‍ കൈവയ്ക്കുകയാണ്. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ ആലോചിക്കുന്നു.

സാംസ്‌കാരിക പ്രവര്‍ത്തകരും ഇടത് സഹയാത്രികരായിരുന്നവരും ഭരണത്തുടര്‍ച്ച ഉണ്ടാകരുതെന്നും ഭരണമാറ്റം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. അതിനെ അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത്. എന്തെല്ലാം പ്രസ്താവനകളാണ് ആവര്‍ക്കെതിരെ പറഞ്ഞത്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പിണറായി ഭരണകൂടവും അവരുടെ നയസമീപനങ്ങളുമാണ് വിമര്‍ശിക്കപ്പെടുന്നത്. തീവ്ര വലതുപക്ഷ സമീപനവും രീതികളുമാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതു സഹയാത്രികരെയും നിരാശരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ എടുത്തതിന്റെ പേരിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പിണറായിയുടെയും മൊഴിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *