സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയിൽ വയോധികൻ പെൻഷൻ തുക സംഭാവനയായി നൽകിയത് വിവാദത്തിലേക്ക്. കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന ചടങ്ങിലാണ് മൊയ്തീൻ എന്നയാൾ ‘പെൻഷൻ പണം’ പാർട്ടിക്ക് സംഭാവന നൽകിയത്. പണം വാങ്ങിയ ഗോവിന്ദൻ സംഭാവന സ്വീകരിച്ചതായി കരുതുക എന്ന് പറഞ്ഞ ശേഷം, പണം തിരികെ നൽകുകയായിരുന്നു. പിന്നിൽ പാർട്ടി നടത്തിയ, മുൻകൂട്ടി നിശ്ചയിച്ച ‘പി.ആർ സ്റ്റണ്ട്’ ആണെന്ന തെളിഞ്ഞതോടെ സംഗതി പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.
മൊയ്തീൻ എന്ന വയോധികൻ തന്റെ പെൻഷൻ തുകയിൽ നിന്ന് ഒരു ഭാഗം എം വി ഗോവിന്ദന് ജാഥാ വേദിയിൽ വെച്ച് കൈമാറുന്ന വീഡിയോ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് താൻ പണം നൽകിയതെന്ന് മൊയ്തീൻ തന്നെ തുറന്നുപറയുന്നുണ്ട്. നേതാക്കൾ പണം ഏൽപ്പിക്കുകയും അത് ഗോവിന്ദന് കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് സൂചന.
സംഭാവന നൽകുന്നതും പിന്നീട് ആ തുക എം.വി. ഗോവിന്ദൻ തിരികെ നൽകുന്നതുമെല്ലാം ഒരു തിരക്കഥയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ കനത്ത പരിഹാസമാണ് ഉയരുന്നത്. ‘മൊയ്തീനേ പണി പാളി’ എന്ന തരത്തിലുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണ് സൈബർ ഇടങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിച്ച ഈ നീക്കം പാളിയതോടെ സി.പി.എം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.










