ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും വീണാ ജോർജ് മാറിയാലെ സിസ്റ്റം ശരിയാവുകയുള്ളൂവെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ് . അത് അംഗീകരിക്കാൻ കഴിയില്ല .ആരോഗ്യ മേഖല സമ്പൂർണ്ണ പരാജയമാണെന്നും ചെന്നിത്തല മാധ്യങ്ങളോട് പറഞ്ഞു.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്. നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ട രോഗികൾക്ക് നഷ്ടപരിഹാരം നൽകാൻ കാശില്ലാത്ത സർക്കാർ, മൂന്നാം തുടർ ഭരണമെന്ന മോഹത്തിനായി സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ്. നവകേരള സർവേയുടെ പേരിൽ പി.ആർ.ഡിയുടെ 20 കോടി രൂപ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ സന്നദ്ധപ്രവർത്തകരാക്കി വീടുവീടാന്തരം കയറി വോട്ട് പിടിക്കാൻ നിയോഗിച്ചിരിക്കുന്നു. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും, ഖജനാവിലെ പണമെടുത്ത് കോടികൾ ഫീസ് നൽകി കെ.കെ വേണുഗോപാലിനെപ്പോലുള്ള അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ.
കിഫ്ബിയുടെ 150 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി മാത്രം ധൂർത്തടിക്കുന്നത്. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം വഴിവിട്ട നീക്കങ്ങൾക്ക് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്. ഭരണം മാറുമ്പോൾ ഇത്തരം തോന്നിവാസങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.










