രാജ്യത്തിന്റെ ഭരണഘടനയിൽ കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സുപ്രധാന നീക്കത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസായ ‘സേവാതീർത്ഥിൽ’ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി അയച്ച ശുപാർശ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി.
മലയാള ഭാഷയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണെങ്കിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിൽ ‘കേരള’ (Kerala) എന്നാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടെ മാറ്റം വരുത്തിക്കൊണ്ട് എല്ലാ ഔദ്യോഗിക രേഖകളിലും ഇനിമുതൽ ‘കേരളം’ എന്ന് തന്നെ ഉപയോഗിക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേര് മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ അന്താരാഷ്ട്ര തലത്തിലും ഔദ്യോഗിക വിനിമയങ്ങളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും.










