നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ശിവഗിരി മഠം ആവശ്യപ്പെട്ടു. ശിവഗിരി മഠം സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച നിവേദനം കൈമാറി.
തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മത്സരിക്കാൻ അവസരം നൽകണമെന്നാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പല സമുദായങ്ങളും ഇപ്പോഴും രാഷ്ട്രീയ മുഖ്യധാരയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലാണെന്നും, നിയമനിർമ്മാണ സഭകളിൽ ഇവർക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠം നൽകിയ നിവേദനം പരിശോധിച്ച രാഹുൽ ഗാന്ധി, വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് മഠം അധികൃതർക്ക് ഉറപ്പുനൽകി. അതേസമയം, ഏതെങ്കിലും പ്രത്യേക മണ്ഡലങ്ങളോ സ്ഥാനാർത്ഥികളെയോ മഠം നിർദ്ദേശിച്ചിട്ടില്ലെന്നും, സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന പൊതുവായ ആവശ്യമാണ് മുന്നോട്ടുവെച്ചതെന്നും ശിവഗിരി മഠം വ്യക്തമാക്കി.










