കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായ ‘കേരളം’ എന്ന പേരുമാറ്റം യാഥാർത്ഥ്യമാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. താനിവിടെ വന്നത് അനുഗ്രഹം നൽകാനല്ല, മറിച്ച് നിങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള നടപടി കേന്ദ്രസർക്കാർ പൂർത്തിയാക്കി. ഇത് ഓരോ മലയാളിക്കും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ബിജെപി സർക്കാരാണെന്ന് മോദി ഓർമ്മിപ്പിച്ചു. പ്രളയകാലത്ത് കേരളം കണ്ട മത്സ്യത്തൊഴിലാളികളുടെ സേവനം ലോകത്തിന് തന്നെ മാതൃകയാണെന്നും അവരെ ‘കേരളത്തിന്റെ സൈന്യം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ മണ്ണാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, മാതാ അമൃതാനന്ദമയി എന്നിവരുടെ സേവനങ്ങളെയും പ്രസംഗത്തിൽ സ്മരിച്ചു.
ധീവരസഭയുടെ പരിപാടിക്ക് ശേഷം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളത്തിനായി 10,800 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിച്ചു.










