മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഇന്ത്യയുടെ മൊണാലിസ’ എന്നറിയപ്പെടുന്ന മൊണാലിസ ഭോസ്ലെയ്ക്ക് (18) കേരളമണ്ണിൽ പ്രണയസാഫല്യം. പ്രണയത്തിന് വീട്ടുകാർ തടസ്സം നിൽക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തതോടെയാണ് മൊണാലിസയും കാമുകൻ ഫർമാൻ ഖാനും കേരളത്തിൽ അഭയം തേടിയത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്തുള്ള അരുമാനൂർ നൈനാർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി.
മധ്യപ്രദേശ് ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും പൂവാറിൽ ഒരു സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് പ്രശ്നങ്ങൾ രൂക്ഷമായത്. മൊണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്ലെ കേരളത്തിലെത്തി മകളെ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പിതാവിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മൊണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
യുവതിക്ക് പ്രായപൂർത്തിയായ സാഹചര്യത്തിൽ അവൾക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. രാജ്യത്തെ മറ്റ് പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളം തിരഞ്ഞെടുത്തതെന്ന് ദമ്പതികൾ പറഞ്ഞു.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂർ നൈനാർ ക്ഷേത്രമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ സാക്ഷികളായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർ നേരിട്ടെത്തി ആശംസകൾ നേർന്നു. “രണ്ട് വ്യക്തികൾക്ക് സ്വതന്ത്രമായി സ്നേഹിക്കാനും ജീവിക്കാനും സാധിക്കുന്ന ഇടമാണ് കേരളം. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി,” എന്ന് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിന് ശേഷം പ്രതികരിച്ചു.
ഒന്നര വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് മൊണാലിസയും നടനും മോഡലുമായ ഫർമാൻ ഖാനും പരിചയപ്പെടുന്നത്. കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ മൊണാലിസ, പിന്നീട് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന കേരളത്തിന്റെ നിലപാടാണ് തങ്ങൾക്ക് തുണയായതെന്ന് നവദമ്പതികൾ നന്ദിയോടെ സ്മരിച്ചു.










