നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ ഇത്തവണ കോൺഗ്രസ് പിടിച്ചെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കുള്ളിലെ സമീപകാല വിവാദങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. താൻ പെട്ടെന്ന് മനസ് മടുത്തു പിന്മാറുന്ന ആളല്ല. പാർട്ടി നേതാക്കൾ നൽകിയ ഉപദേശങ്ങൾ അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെങ്കിലും അവർക്കും ചില പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാമെന്ന് ആർക്കും താൻ വാഗ്ദാനം നൽകിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സുധാകരൻ ആവർത്തിച്ചു. സതീശൻ തനിക്കെതിരെ കടുത്ത നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, തങ്ങൾക്കിടയിൽ ശത്രുതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് എ.കെ. ആൻ്റണി എന്നും നല്ല ഉപദേശങ്ങൾ നൽകുന്ന വ്യക്തിയാണെന്നും, വിവാദങ്ങൾക്കിടെ അദ്ദേഹം രണ്ടുതവണ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സ്ഥലങ്ങളിൽ പ്രചാരണത്തിനായി എത്തുമെന്നും ആത്മവിശ്വാസത്തോടെ അദ്ദേഹം അറിയിച്ചു.










