Home / Politics / ‘ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണം സർക്കാർ അട്ടി മറിച്ചു, സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം,’ ചെന്നിത്തല

‘ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണം സർക്കാർ അട്ടി മറിച്ചു, സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം,’ ചെന്നിത്തല

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്നും കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയ മാറ്റങ്ങളും 20-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ്.

ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്ന് ജനങ്ങൾ തിരിച്ചറിയും.
ശബരിമല വിഷയത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചു. കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ അവർക്ക് ജാമ്യം ലഭിക്കാൻ എസ്‌.ഐ.ടിക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തി.

മോഷ്ടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം എവിടെപ്പോയി എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. വിശ്വാസികൾക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തിൽ തന്നെ സർക്കാർ സുപ്രീം കോടതിയിൽ ഉറച്ചുനിൽക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ്. വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുമ്പോൾ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം.

സ്വന്തം പാർട്ടിക്കാരനായ ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാവിനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്കാരത്തിന് നിരക്കാത്തതാണ്. രാഷ്ട്രീയ എതിരാളികളെയും മതമേലധ്യക്ഷന്മാരെയും മാധ്യമപ്രവർത്തകരെയും അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി നവോത്ഥാന നായകന് ചേർന്നതല്ല. നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. രാജ്യത്ത് ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് രാഹുൽ ഗാന്ധി മാത്രമാണ്.

ബിജെപിയുമായുള്ള അന്തർധാര കാരണമാണ് കേന്ദ്ര ഗവൺമെന്റിനെയോ മോദിയെയോ വിമർശിക്കാൻ പിണറായി വിജയൻ മടിക്കുന്നത്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ സിപിഎം സൈബർ വിംഗിനെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും തിരഞ്ഞെടുപ്പ് ലാഭത്തിനായി ഇത്തരം നീചമായ പ്രവർത്തികൾ ആര് ചെയ്താലും അംഗീകരിക്കാനാവില്ല.യുഡിഎഫിനെ പിന്തുണയ്ക്കുന്നവരെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്ന സിപിഎം, ഇപ്പോൾ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. പ്രമുഖ കലാകാരൻ രമേഷ് പിഷാരടിയെ തോമസ് ഐസക് ‘കോമാളി’ എന്ന് വിളിച്ചത് രാഷ്ട്രീയമായ പാപ്പരത്തമാണ്. സിപിഎം നിരവധി നടന്മാരെ രാഷ്ട്രീയത്തിൽ ഇറക്കിയിട്ടുള്ള കാര്യം ഐസക് മറക്കരുത്.

യുഡിഎഫിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല തിരഞ്ഞെടുപ്പ് വിജയത്തിനാണ് മുൻഗണന നൽകുന്നത്.ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും. സിപിഎമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ, കോൺഗ്രസിൽ ഭരണത്തിന് നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണ് പാർട്ടിയുടെ കരുത്ത്. ജനവിരുദ്ധമായ ഈ സർക്കാരിനെതിരെ ജനങ്ങൾ യുഡിഎഫിന് വലിയ പിന്തുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *