Home / Politics / ‘എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ?, വെല്ലുവിളിച്ച് വി ഡി സതീശൻ

‘എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ?, വെല്ലുവിളിച്ച് വി ഡി സതീശൻ

കേരളത്തിലെ മുഖ്യമന്ത്രിയുമായി സംവാദം നടത്തുന്നതിനെ ഒരു പ്രിവിലേജായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറാണ്. നിയമസഭ ഉപയോഗിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷവും നിയമസയില്‍ സര്‍ക്കാരിനെതിരെ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലാണ് പ്രതിപക്ഷം നിയമസയില്‍ സമരം ചെയ്തത്. ശരിമലയിലെ സ്വര്‍ണക്കൊള്ള സംന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഇപ്പോഴും ധരിച്ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 4000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നാണ്. മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ മുഖ്യമന്ത്രി ഇന്ന് അതിനെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടിയില്ല. അപ്പോള്‍ ആരാണ് യമണ്ടന്‍ നുണ പറഞ്ഞതെന്ന് വ്യക്തമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേവലം 4000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് യമണ്ടന്‍ നുണ. തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന് മറുപടിയില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ കോളിളക്കമുണ്ടാക്കിയ സി.പി.എമ്മും എല്‍.ഡി.എഫും എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് മിണ്ടുന്നില്ല. എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ചൂടായില്ലല്ലോ. നാലു പതിറ്റാണ്ടു കാലം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടന എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. അന്ന് അവരെ മതേതരവാദികളെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളാക്കി. എസ്.ഡി.പി.ഐ മതേതരവാദികളാണെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ? നിങ്ങള്‍ മതേതരവാദികളാണെങ്കില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ?

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കിയപ്പോള്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ ധൈര്യ കാട്ടിയ കേരളത്തിലെ ആദ്യ പാര്‍ട്ടിയും മുന്നണിയുമാണ് കോണ്‍ഗ്രസും യു.ഡി.എഫും. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെയും ഒന്നുപോലെ എതിര്‍ക്കുകയെന്നതാണ് യു.ഡി.എഫ് നിലപാട്. ഏതെങ്കിലും ഒരു പാര്‍ട്ടിയോ മുന്നണിയോ തിരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ ഒരു നിലപാടെടുക്കാന്‍ ധൈര്യം കാട്ടിയിട്ടുണ്ടോ? എസ്.ഡി.പി.ഐക്കും എന്നെ മാത്രമാണ് കുഴപ്പം.

വി.ഡി സതീശന്‍ മാത്രമല്ല കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്നു പറഞ്ഞത്. ഇത്രയും മതേതരത്വം പ്രസംഗിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനെന്നു പറഞ്ഞ് കേരളം മുഴുവന്‍ കോളിളക്കമുണ്ടാക്കിയവര്‍ എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരിക്കുകയാണ്. എന്നിട്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നത്. എസ്.ഡി.പി.ഐയോട് ചോദിക്കാനാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.ഡി.പി.ഐയോടല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്.

ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും മുഖ്യമന്ത്രി ഡീല്‍ ഉണ്ടാക്കുകയാണ്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. എന്ത് വില കൊടുത്തും നിങ്ങള്‍ക്ക് അധികാരം നിലനിര്‍ത്തണം. അധികാരം നഷ്ടപ്പെടുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. ഏത് ഹീനമായ ശ്രമത്തിലൂടെയും അധികാരം നിലനിര്‍ത്താനുള്ള നിങ്ങളുടെ ഹീനമായ ശ്രമത്തെ കേരളത്തിലെ ജനങ്ങള്‍ പൊളിച്ചടുക്കും.

കേരളത്തിന്റെ നിയമസഭ ചരിത്രത്തില്‍ ഇത്രത്തോളം ജനകീയ വിഷയങ്ങള്‍ കൊണ്ടു വന്ന പ്രതിപക്ഷമുണ്ടായിട്ടില്ല. എന്നിട്ടും പ്രതിപക്ഷ ചര്‍ച്ചയ്ക്ക് തയാറായില്ലെന്നു പറയുന്നത് തമാശയാകും. ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച, ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് കോടതി പറഞ്ഞ ലോക കവര്‍ച്ചക്കാരായ സി.പി.എം നേതാക്കള്‍ ജയിലില്‍ കിടന്നിട്ടും അവര്‍ ഇപ്പോഴും പാര്‍ട്ടി സ്ഥാനങ്ങളില്‍ ഇരിക്കുകയാണ്. നടപടി എടുക്കാന്‍ സി.പി.എമ്മിന് മുട്ട് വിറയ്ക്കും. അവര്‍ക്കെതിരെ നടപടി എടുത്താല്‍ ഇപ്പോഴത്തെ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന യം സി.പി.എമ്മിനുണ്ട്. എന്തൊരു പാര്‍ട്ടിയാണ് സി.പി.എം. ഈ പാര്‍ട്ടിയെ കുറിച്ച് ആലോചിച്ച് ജനങ്ങള്‍ ചിരിക്കുമെന്നും വി ഡി സതീശൻ പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *