മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം,” വി ഡി സതീശൻ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഞായറാഴ്ച പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായി, വികസനത്തിൽ സംവാദത്തിനുണ്ടോ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ ചോദിച്ചിരുന്നു. ‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ’’ എന്ന് ചോദിച്ച് മുഖ്യമന്ത്രി, സർക്കാറിന്റെ 37 നേട്ടങ്ങൾ പറയുന്ന കാർഡുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ പോസ്റ്റ് മന്ത്രിമാരും മറ്റു ഇടതു പക്ഷക്കാരും ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരും ഇത് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയാണെങ്കിൽ നമുക്ക് നോക്കാം എന്ന് കൊല്ലത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിന്നാലെ വി ഡി സതീശന്റെ പോസ്റ്റ് വന്നു. ‘‘സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’’ എന്നായിരുന്നു പോസ്റ്റ്.
തുടർന്നാണ് ഇന്ന് വീണ്ടും സംവാദം ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് പോസ്സ് ഇട്ടത്.










