അരൂർ – തുറവൂർ ഫ്‌ളൈ ഓവർ (ഉയരപ്പാത) നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ് വാനിന്റെ മുകളിലേക്ക് ഗർഡർ വീണുണ്ടായ അപകടത്തിൽ വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.
ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തമിഴ് നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വീണത്. ക്രെയിനെത്തിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
രാജേഷ് പിക്കപ് വാനിന്‍റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥിരമായുള്ള ഡ്രൈവർ ഇല്ലാത്തതിനാലാണ് രാജേഷ് എത്തിയത്. ജാക്കി തെന്നി മാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് പിഡബ്ള്യുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്നാണ് വാഹനയുടമയുടെ ആക്ഷേപം.
അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.










