ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രശസ്ത സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഐഎഫ്എഫ്കെ (IFFK) സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചകൾക്കെന്ന പേരിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സംഭവസമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ നിലപാട്.









