തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നൽകി യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. വർഷങ്ങളായി സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന മുട്ടടയിലാണ് കോൺഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടിയത്.
1607 വോട്ടുകളാണ് വൈഷ്ണ സുരേഷ് നേടിയത്. എതിർ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ അഡ്വ. അംശു വാമദേവന് 1210 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബിഡിജെഎസ് സ്ഥാനാർത്ഥി അജിത് കുമാർ എൽ വി 460 വോട്ടുകൾ നേടി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ടി.സി നമ്പർ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം നൽകിയ പരാതിയെത്തുടർന്നായിരുന്നു പേര് വെട്ടിയത്. ഇതിന് പിന്നിൽ മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് വൈഷ്ണയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്. രാഷ്ട്രീയ കാരണങ്ങളാൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.










