പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് നിയമപരമായ സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെ മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ലെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവ് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും അതിൽ അസാധാരണമായി ഒന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
ഇന്ന് രാവിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലായി നടക്കും. അതിനാൽ തന്നെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പ്രത്യേകമായ രാഷ്ട്രീയ മാനമുണ്ട്.
ഇന്നലെ എറണകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ രാഹുലിനെ ലൈംഗിക വൈകൃതമുള്ള ആളെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.









