മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ബി കെ പ്രസാദിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്. നടപടിക്ക് പിന്നാലെ ബി കെ പ്രസാദ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് പാർട്ടിക്ക് കത്ത് നൽകി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് വിവാദമായ വോട്ട് മറിക്കൽ നടന്നത്. സിപിഎമ്മിന്റെ എട്ട് അംഗങ്ങൾ പഞ്ചായത്തിൽ ഉണ്ടായിരിക്കെ, രണ്ട് വനിതാ അംഗങ്ങൾ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ബിജെപി പ്രതിനിധിയായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഎം അംഗങ്ങളായ കെ. മായ, ജി. സുശീല കുമാരി എന്നിവരാണ് വോട്ട് ചെയ്തത്. വോട്ട് പാഴാകാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്ന വാദം ഉയർന്നുവെങ്കിലും, രാഷ്ട്രീയമായി പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ സംഭവമാണിതെന്ന് നേതൃത്വം വിലയിരുത്തി.
പഞ്ചായത്തിലെ കക്ഷിനില പ്രകാരം എൽഡിഎഫിന് എട്ടും യുഡിഎഫിനും എൻഡിഎയ്ക്കും അഞ്ച് വീതവും അംഗങ്ങളാണുള്ളത്. കൂടാതെ ഒരു സ്വതന്ത്ര അംഗവുമുണ്ട്. ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ബിജെപി അംഗത്തിന് വോട്ട് ലഭിച്ചത് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഭരണനേതൃത്വത്തിന്റെ വീഴ്ചയാണ് വോട്ട് ചോർച്ചയ്ക്ക് കാരണമെന്ന വിലയിരുത്തലിലാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത്.
വോട്ട് ചെയ്ത വനിതാ അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രീയ ധാർമ്മികതയ്ക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം.










