Home / Politics / സി പി എമ്മിൽ വീണ്ടും പൊട്ടിത്തെറി; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടു

സി പി എമ്മിൽ വീണ്ടും പൊട്ടിത്തെറി; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടു

കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ട് മുതിർന്ന സി.പി.എം നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പതിറ്റാണ്ടുകൾ നീണ്ട ബന്ധത്തിന് ടി കെ ഗോവിന്ദൻ വിരാമമിടുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ടി കെ ഗോവിന്ദൻ. തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് ഇന്ന് കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. സി.പി.ഐ.എമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ തളിപ്പറമ്പിൽ ഗോവിന്ദനെപ്പോലൊരു നേതാവിന്റെ പടിയിറക്കം നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടും അത് അവഗണിക്കുകയാണുണ്ടായത്.

അതേസമയം, യു.ഡി.എഫ് നേതൃത്വം ടി.കെ. ഗോവിന്ദന് പിന്തുണ നൽകാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ഒരു ശക്തനായ ഇടത് നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വം തളിപ്പറമ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുമെന്നും ഇതോടെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *