കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മുൻ മന്ത്രിയും, എം.എൽ.എ യുമായിരുന്ന അഡ്വ: കെ.രാജുവാണ് ബോർഡിലെ മറ്റൊരംഗം. രണ്ടു പേരെയും മെമ്പർമാരായും കെ.ജയകുമാറിനെ പ്രസിഡന്റായും നാമനിർദ്ദേശം ചെയ്തതിനെ അംഗീകരിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഈ മാസം 14 മുതൽ രണ്ട് വർഷത്തേക്കാണ് ഇവരുടെ കലാവധി.
പി. എസ്. പ്രശാന്ത്, അഡ്വ: എ. അജികുമാർ എന്നിവരുടെ കലാവധി നവംബർ 13-ന് അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സർക്കാറും അടിമുടി വെട്ടിലായിരിക്കുമ്പോഴാണ് കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് എത്തുന്നത്. ആദ്യം പ്രശാന്തിന് തുടർച്ച തീരുമാനിച്ചെങ്കിലും നിലവിലെ ബോർഡും അന്വേഷണ പരിധിയിലേക്ക് വന്നതോടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സിപിഎം വിലയിരുത്തി. തുടർന്ന് പാർട്ടി ബന്ധമുള്ള പല പേരുകൾ പരിഗണിച്ചെങ്കിലും രാഷ്ട്രീയ നിയമനം ഒഴിവാക്കി പൊതു സ്വീകാര്യനായ കെ ജയകുമാറിനെ ബോർഡ് പ്രസിഡന്ർറ് ആക്കാൻ തീരുമാനിക്കുകയായിരുന്നു.
ജയകുമാര്‍ ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. രണ്ട് തവണ സ്പെഷ്യല്‍ കമ്മീഷണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) ഡയറക്ടറാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു.










