തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണികൾക്കായി മത്സരത്തിനിറങ്ങിയ ദമ്പതികൾക്ക് തോൽവി. പന്തളം തെക്കേക്കര പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഭർത്താവിനും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യയ്ക്കുമാണ് പരാജയം നേരിടേണ്ടി വന്നത്.
പന്തളം തെക്കേക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ. ഗോപി, പതിനാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. ഉഷ എന്നിവരാണ് പരാജയപ്പെട്ടത്. രണ്ടിടത്തും ബിജെപി സ്ഥാനാർഥികളാണ് വിജയിച്ചത്.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കൂടിയായ ഗോപി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം വാർഡിൽ 435 വോട്ടുകൾ നേടി ബിജെപി സ്ഥാനാർഥി മനോജ് ആണ് വിജയിച്ചത്. ഇവിടെ രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി വിബിൻ നാഥിന് 411 വോട്ടുകൾ ലഭിച്ചു.
ഗോപിയുടെ ഭാര്യ ഉഷ മത്സരിച്ച പതിനാലാം വാർഡിലും ബിജെപിക്കാണ് ജയം. 357 വോട്ടുകൾ നേടി ബിജെപി സ്ഥാനാർഥി മഞ്ജു കൃഷ്ണയാണ് ഇവിടെ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഉഷയ്ക്ക് 327 വോട്ടുകൾ ലഭിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർഥി സുധയ്ക്ക് 106 വോട്ടുകൾ മാത്രമാണ് നേടാനായത്.










