Home / Politics / സർക്കാർ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം, ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല

സർക്കാർ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം, ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല

ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയത്. അതിനുള്ള അവകാശം മുഖ്യമന്ത്രിക്കന്നല്ല ആര്‍ക്കുമില്ല.

എല്ലാവര്‍ക്കും ഡിഎയും അലവന്‍സും കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാട്സ് ആപ്പിലാണ് ലഭിച്ചത്. ജഡ്ജിമാര്‍ക്ക് വരെ ഇത് ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ട് അത് നിര്‍ത്തിച്ചത്. ഗുരുതരമായ തെറ്റാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്തത്. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നപ്പോള്‍ തന്നെ കഴിഞ്ഞ ഞായറാഴ്ച താന്‍ പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിന് മറുപടിപറയാന്‍ കൂട്ടാക്കാതെ ഡാറ്റാ ചോര്‍ന്നില്ലന്ന ഒഴുക്കന്‍ മറുപടി ചീഫ് സെക്രട്ടറിയെക്കൊണ്ടിറക്കിച്ച് തടിതപ്പുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്പ്രിംഗ്്‌ളര്‍ വിഷയത്തിലും സമാനമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. വിദേശ കമ്പനി നമ്മുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ ഞാന്‍ പുറത്തുവിട്ടപ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാതെ അന്നത്തെ സെക്രട്ടറി ശിവശങ്കരനെക്കൊണ്ട് മറുപടി പറയിച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഫോണ്‍ നമ്പരുകള്‍ എല്ലാം എടുത്ത് എല്ലാവര്‍ക്കും വാട്സ്ആപ്പ് മെസ്സേജ് അയച്ചത് നിയമവിരുദ്ധമാണ്. ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അധികാരമില്ല. പുട്ടസ്വാമി കേസ് ഓഫ് യൂണിയന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന കേസിലാണ് ഏറ്റവും ആദ്യമായി ഇങ്ങനെ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിവരങ്ങള്‍ ചോര്‍ത്തിയതോടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അധികാര ദുര്‍വിനിയോഗം ചെയ്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *