തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കനത്ത പോളിങ്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ 75.38 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകുന്നേരം ആറ് മണിവരെയുള്ള കണക്കുകൾ പ്രകാരമാണിത്. അന്തിമ കണക്കുകൾ വരുമ്പോൾ ഇതിലെ നേരിയ മാറ്റം വന്നേക്കാം.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിയോടെ സമാപിച്ചു.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ് -77.34%, കുറവ് തൃശൂർ ജില്ലയിലും -71.88%. മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം, മലപ്പുറം: 76.85%, കോഴിക്കോട്: 76.47%, കണ്ണൂർ: 75.73%, പാലക്കാട്: 75.6%, കാസർക്കോട്: 74.03% എന്നിങ്ങനെയാണ്.
ഏഴ് തെക്കൻ ജില്ലകളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 9-ന് നടന്നിരുന്നു. ഇതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായി. ഈ മാസം 13-നാണ് വോട്ടെണ്ണൽ നടക്കുക.










