കൊല്ലം-തിരുവനന്തപുരം ദേശീയ പാതയിൽ കൊട്ടിയത്തിനടുത്ത് നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66-ന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. മൈലക്കാടിന് സമീപമാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന ഭിത്തി സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
തുടർന്നുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ സ്കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഭിത്തി ഇടിഞ്ഞുവീണത് സർവീസ് റോഡിലൂടെയുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ഭിത്തിയാണ് തകർന്നത്.
അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
ഈ വർഷം മേയിലാണ് മലപ്പുറം കൂരിയാട് ദേശീയപാതയിൽ സമാനമായ അപകടമുണ്ടായത്. മേയിൽ തന്നെ വീണ്ടും സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. പാടം നികത്തി ഉയരത്തിൽ മണ്ണ് നിറച്ച് നിർമ്മിച്ച പാതയുടെ സംരക്ഷണ ഭിത്തി (Retaining Wall) തകർന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ സമീപത്തെ പാടത്ത് വലിയ മൺകൂന രൂപപ്പെട്ടിരുന്നു.










