Home / Politics / ‘പത്മകുമാറിന്റെ ജാമ്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ; സിപിഎം ശിഥിലീകരിക്കപ്പെടുന്നു,’ വി ഡി സതീശൻ

‘പത്മകുമാറിന്റെ ജാമ്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ; സിപിഎം ശിഥിലീകരിക്കപ്പെടുന്നു,’ വി ഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എ പത്‌മകുമാറിന് ജാമ്യം കിട്ടാനുള്ള അവസരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) ചെയ്തു കൊടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടും. അതാണ് പത്മകുമാറിന് ലഭിച്ചത്. ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ രാഷ്ട്രീയ പിന്‍ബലമുള്ള പ്രതികളാണ് പുറത്തിറങ്ങുന്നത്. ഈ കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന് ‘പുതുയുഗ യാത്ര’ യുടെ ഭാഗമായി വർക്കലയിൽ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേസിന്റെ പ്രസക്തി നഷ്ടപ്പെട്ട് തെളിവുകള്‍ കൂടി നശിപ്പിക്കപ്പെടും. അത്രയും സ്വാധീനമുള്ളവരാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രതികള്‍ അകത്തായിരുന്നപ്പോള്‍ പോലും തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചില്ല. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവിന്റെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതും നശിപ്പിക്കപ്പെടും. കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന ഉത്കണ്ഠ പ്രതിപക്ഷം ഒരു മാസം മുന്‍പ് പ്രകടിപ്പിച്ചത്. പ്രതികളെല്ലാം സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ്. അറസ്റ്റു ചെയ്യപ്പെടേണ്ടവരിലേക്ക് പോലും കേസന്വേഷണം പോയില്ല. പ്രതികളെയെല്ലാം രക്ഷിക്കുകയാണ്. അകത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ പുറത്തുള്ളവരും പ്രതികളാകും. അതുകൊണ്ട് അകത്തുള്ളവരെ രക്ഷിക്കാന്‍ നടത്തിയ ഗൂഡാലോചനയുടെ പരിണിതഫലമാണ് ഇപ്പോള്‍ കാണുന്നത്.

അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്നുവെന്നാണ് കരുതിയത്. എന്നാല്‍ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം പോലും നല്‍കിയില്ല. അതിനിടെ തന്ത്രയെ അറസ്റ്റു ചെയ്തത് എന്തിനാണെന്നു പോലും പറഞ്ഞില്ല. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്ത് കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ഉത്തരവാദിത്തം എസ്.ഐ.ടിക്കുണ്ട്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. കേസ് ഇങ്ങനെ പോയാല്‍ എസ്.ഐ.ടിയുടെ പ്രസക്തി തന്നെ നഷ്ടമായി.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നവോത്ഥാനം ഉണ്ടാക്കാന്‍ പോയി. അവസാനം അതില്‍ നിന്നെല്ലാം മാപ്പ് പറഞ്ഞ് പിന്‍മാറി. എന്നിട്ടും സുപ്രീംകോടതിയില്‍ ഇത്രകാലമായിട്ടും സത്യവാങ്മൂലം തിരുത്തി നല്‍കാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോള്‍ യുവതീ പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും തീരുമനം എടുത്തില്ലെന്നാണ് പറയുന്നത്. സത്യവാങ്മൂലം നല്‍കാതെ സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇപ്പോള്‍ നവോത്ഥാനമാണോ എന്ന് ചോദിച്ചാല്‍ അല്ല, സ്ത്രീ പ്രവേശനത്തിന് അനുകൂലമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. അമ്മാത്ത് നിന്നും പുറപ്പെട്ട് ഇല്ലത്ത് എത്തിയില്ലെന്നു പറയുന്നതു പോലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്താന്‍ തയാറായാല്‍ മാത്രമെ ഔദ്യോഗികമാകൂ. അതിന് ഇതുവരെ തയാറായിട്ടില്ല.

ടീം യു.ഡി.എഫ് ഒരു വശത്ത് നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫും സി.പി.എമ്മും ശിഥിലീകരിക്കപ്പെടുകയാണ്. ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലാണ് സി.പി.എം നേതാക്കള്‍ പുതുയുഗ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസിലും മറ്റ് യു.ഡി.എഫ് ഘടകകക്ഷികളിലും അംഗത്വമെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *