തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് സർവേ ഫലം പ്രസിദ്ധീകരിച്ച ബിജെപി സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ വിവാദത്തിൽ. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ശ്രീലേഖ.
പോളിങ് നടക്കുന്നതിനിടെ രാവിലെയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കമുണ്ടെന്ന് അവകാശപ്പെടുന്ന പ്രീ പോൾ സർവേ ഫലം ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ഇത്തരം സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രീം കോടതിയുടെയും കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഈ നടപടി.
സംഭവം വിവാദമാവുകയും എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയും ചെയ്തതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. വിഷയം സൈബർ പോലീസിന് റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ അറിയിച്ചു. നടപടി ഭയന്ന് ശ്രീലേഖ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. നേരത്തെ, പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും ശ്രീലേഖയ്ക്കെതിരെ പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.










