ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെതിരെ കോടതി റിപ്പോർട്ട് തേടി. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്ന തരത്തിലുള്ള സ്വരാജിന്റെ പ്രസ്താവന വിശ്വാസികളെ അപമാനിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, മാളികപ്പുറത്തമ്മയുടെ കണ്ണുനീർ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു.
2018-ൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ ഈ വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് കോടതി ഇപ്പോൾ പോലീസിനോട് വിഷയത്തിൽ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.










