ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണ്ണപ്പാളി കാണാതായ കേസിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ കേസിൽ ജാമ്യം അനുവദിച്ചാലും പത്മകുമാറിന് ജയിൽ മോചിതനാകാൻ സാധിക്കുമായിരുന്നില്ല. ദ്വാരപാലക ശിൽപം കടത്തിയതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ പത്മകുമാർ റിമാൻഡിലാണ്. ആദ്യ കേസിൽ ജാമ്യശ്രമം നടക്കുന്നതിനിടെയാണ് ദ്വാരപാലക കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അദ്ദേഹത്തെ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങിയത്.
കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ തീരുമാനത്തിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു ജാമ്യഹർജിയിലെ പ്രധാന വാദം. കൂടാതെ, മിനുട്സിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ.










