തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 470 ഗ്രാമ പഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 47 നഗരസഭകൾ, രണ്ട് കോർപറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തെരെഞ്ഞടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്നലെ പ്രചരണത്തിന്റെ കലാശക്കൊട്ടായിരുന്നു. ഇന്ന് നിശബ്ദ പ്രചരണമാണ്. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മൊത്തം 15337125 വോട്ടർമാരിൽ 7246269 പുരുഷന്മാരും 8090746 സ്ത്രീകളും 161 ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടും.
ആകെ 38994 സ്ഥാനാർത്ഥികളിൽ 18974 പുരുഷന്മാരും 20020 സ്ത്രീകളുമാണ് മത്സരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് 28274 ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742 ഉം ജില്ലാ പഞ്ചായത്തിലേക്ക് 681 ഉം മുൻസിപ്പാലിറ്റികളിലേക്ക് 5546 ഉം കോർപറേഷനിലേക്ക് 751 ഉം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.









