Home / Politics / ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് മോഷണത്തിന് ബിജെപി ശ്രമിക്കും: രാഹുൽ ഗാന്ധി

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് മോഷണത്തിന് ബിജെപി ശ്രമിക്കും: രാഹുൽ ഗാന്ധി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടത്താൻ ബിജെപി പൂർണ്ണശക്തിയും വിനിയോഗിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. യുവാക്കൾ അതിനെതിരെ പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പൂർണിയയിൽ നടന്ന പ്രചാരണയോഗത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി, “ബിജെപിയെല്ലായിടത്തും വോട്ട് മോഷണം നടത്തിയാണ് വിജയിക്കുന്നത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് മോഷ്ടിച്ചതാണ് – അത് ലോകത്തിനു മുന്നിൽ ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. ബിഹാറിലും അവർ വോട്ട് മോഷണം നടത്താൻ ശ്രമിക്കും,” എന്ന് ആരോപിച്ചു.

“ബിഹാറിലെ യുവാക്കൾ അത് തടയുകയും ഭരണഘടനയെ സംരക്ഷിക്കുകയും വേണം. നിങ്ങൾ വോട്ടിംഗ് ബൂത്തുകളിൽ ജാഗ്രത പുലർത്തണം,” എന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി കോടീശ്വരന്മാരുടെ ഭരണം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും അതിനിടെ രാജ്യത്തെ യുവാക്കൾ തൊഴിൽരഹിതരായി തുടരുകയാണെന്നും രാഹുൽ ആരോപിച്ചു.

അരറിയയിലെ മറ്റൊരു പ്രചാരണയോഗത്തിൽ സംസാരിച്ചപ്പോൾ, “ബിഹാറിൽ ‘ജംഗിൾരാജ്’ ഉണ്ടെന്ന് നിതീഷ് കുമാർ പറയാറുണ്ട്. പക്ഷേ യഥാർത്ഥ ജംഗിൾരാജ് ഡൽഹിയിലാണ് – പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് അത് രാജ്യത്താകെ നടപ്പാക്കിയത്. ഇഡി, സിബിഐ, ഇൻകംടാക്സ്, വിദ്വേഷം, തൊഴിൽരാഹിത്യം എന്നിവയുടെ ഭരണമാണ് യഥാർത്ഥ ജംഗിൾരാജ്,” രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തും ബിഹാറിലും ജനങ്ങൾക്കിടയിൽ മതവും ജാതിയും അടിസ്ഥാനമാക്കി ഭിന്നത സൃഷ്ടിക്കാൻ മോദി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, നിതീഷ് കുമാറിനെ വിമർശിച്ച് സംസ്ഥാനത്തിലെ യുവാക്കളെ തൊഴിൽ തേടിപ്പോയി കൂലിപ്പണിക്കാരാക്കിയത് മുഖ്യമന്ത്രിയാണെന്നും എന്നും ആരോപിച്ചു.

അതേസമയം ഇന്ന് നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 121 മണ്ഡലങ്ങളിലായി 42.31% പോളിംഗ് രേഖപ്പെടുത്തി. 3.75 കോടി വോട്ടർമാർ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി എന്നിവരുൾപ്പെടെ 1,314 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിച്ച ദിവസമാണിത്.

പോളിംഗിൽ, ഗോപാൽഗഞ്ച് (46.73%) മുന്നിട്ടുനിന്നപ്പോൾ, തലസ്ഥാനമായ പാറ്റ്നയിലാണ് (37.72%) ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് ദിനത്തിലും രാഷ്ട്രീയ എതിരാളികൾ തമ്മിൽ രൂക്ഷമായ വാക്പോരുകൾ നടന്നു. സമസ്തിപ്പൂരിൽ പോലീസ് ഭീഷണിപ്പെടുത്തുന്നതായി ആർ.ജെ.ഡി. ആരോപിച്ചു. ആർ.ജെ.ഡി. അനുഭാവികൾ കല്ലെറിഞ്ഞതായി ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. പോളിംഗ് സ്റ്റേഷനുകളിൽ എത്താൻ ദാനാപുർ ദിയാറ പോലുള്ള പ്രദേശങ്ങളിലെ വോട്ടർമാർ വള്ളങ്ങൾ ഉപയോഗിച്ചു എന്നതും ശ്രദ്ധേയമായി.

ചെറിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ, 45,341 സ്റ്റേഷനുകളിലായി പോളിംഗ് പൊതുവെ സമാധാനപരമായി തുടരുകയാണ്. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 11 മണിക്ക് പോളിംഗ് 27.65% ആയിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *