നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പോലീസിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി നടൻ ദിലീപ്. കേസ് തനിക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും അത് കോടതിയിൽ തകർന്നു വീണെന്നും ദിലീപ് പ്രതികരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതിന് ശേഷമായിരുന്നു ദിലീപിന്റെ പ്രതികരണം.
ജയിലിൽ വെച്ച് പ്രതികളെ കൂട്ടുപിടിച്ച് പോലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നെന്ന് ദിലീപ് ആരോപിച്ചു. ചില മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇതിന് പോലീസിന് കൂട്ടുനിന്നു. തന്നെ കേസിൽ പ്രതിയാക്കാൻ വേണ്ടിയാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിച്ചു. എന്നാൽ സത്യം ജയിച്ചുവെന്നും ആ കള്ളക്കഥകളെല്ലാം കോടതിയിൽ പൊളിഞ്ഞുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
ഈ കേസ് തന്റെ ജീവിതത്തെയും കരിയറിനെയും പൂർണ്ണമായും തകർക്കുന്നതായിരുന്നുവെന്ന് ദിലീപ് വികാരാധീനനായി പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ തനിക്കൊപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ ദിലീപ് അഭിഭാഷകൻ രാമൻ പിള്ളയുടെ പേര് എടുത്തു പറഞ്ഞു.










