ഇവിടെ ചികിത്സിച്ചാല്‍ ജീവഹാനി വന്നേക്കാമെന്ന് കോന്നി മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ് തന്റെ ഓഫീസിനു മുന്നില്‍ പതിച്ച ഈ നോട്ടീസിൽ വ്യക്തമാക്കുന്നതാണ് ആരോഗ്യമേഖലയിലെ അവസ്ഥയെന്ന് കെസി വേണുഗോപാൽ എം പി. ലോകത്തൊരിടത്തും ഇങ്ങനെയൊരു നോട്ടീസ് കാണില്ല.
ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടമെന്നും അമേരിക്കയില്‍ നിന്നുള്ള രോഗികള്‍ കേരളത്തിലേക്ക് കുതിച്ചെത്തുന്നു എന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് ആശുപത്രിയിലെ സൗകര്യമില്ലായ്മ തുറന്നു പറഞ്ഞു ഒരു ഡോക്ടർക്ക് തന്നെ രംഗത്ത് വരേണ്ടി വന്നതെന്നും വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരേ നടപടി എടുക്കാന്‍ വാളോങ്ങിയതുപോലെ സർക്കാരും ആരോഗ്യ വകുപ്പും ഡോ ശിവപ്രസാദിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി നടത്തിയതിന് ഡോ ശിവപ്രസാദിനെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് കോന്നി മെഡിക്കല്‍ കോളജിലെ ദുരവസ്ഥയ്ക്ക് മന്ത്രിയുടെ മറുപടി. ഇത് അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നത് പറയുന്നത് പോലെയാണെന്നും കെസി വേണുഗോപാൽ പരിഹസിച്ചു.
ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ച് കേരളം തരിച്ചിരുന്നുപോയ ഏഴു കാര്യങ്ങള്‍കൂടി നോട്ടീസിലുണ്ട്. ഇതെല്ലാം മനസിലാക്കി, മരണം വന്നാലും പൂര്‍ണ സമ്മതമാണെന്നുള്ള സമ്മതപത്രം രോഗിയോ ബന്ധുക്കളോ നൽകണമെന്നാണ് നോട്ടീസില്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവങ്ങള്‍ ആകസ്മികമല്ലെന്ന് ഇതിലൂടെ വ്യക്തം. സർക്കാർ ആശുപത്രിയുടെ യഥാർത്ഥ സ്ഥിതി നന്നായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സിക്കുന്നതെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.










