ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ വിജയ് ചിത്രം ജനനായകന് പ്രദർശാനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. നിബന്ധനകളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഉടനെ പുറത്ത് വിടും.
കോടതി ഹർജി പരിഗണിക്കുന്ന സമയം വിജയ് യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്ക്ക് എതിരായ സെൻസർ ബോർഡ് നടപടിയെ വിമർശിച്ച ഹൈക്കോടതി അത്തരം നടപടികൾ ചട്ട വിരുദ്ധമാണെന്നും അതൊന്നും എന്റർടെയ്‌ൻ ചെയ്യരുതെന്നും വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാനാണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ സെൻസർ ബോർഡ് ചെയർമാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയർമാൻ ഉപയോഗിച്ചതെന്നും ഹൈക്കോടതി വിമർശിച്ചു.
ജനുവരി 9 ന് ആണ് ആദ്യം സിനിമയുടെ റിലീസിംഗ് തീയതി തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായി. അമ്പത് കോടിയോളം രൂപയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരുന്നത് തിരികെ നൽകേണ്ടിയും വന്നു. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്തുള്ള റിലീസും തമിഴ് റിലീസ് മുടങ്ങിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.










