രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ പലതവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
കർശന ഉപാധികളോടെയാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കൃത്യമായി ഹാജരാകണമെന്നും, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 30-നാണ് രാഹുൽ ഈശ്വറിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് റിമാൻഡിലായ അദ്ദേഹം ജയിലിൽ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും, ആരോഗ്യനില മോശമായതിനെത്തുടർന്ന് അത് അവസാനിപ്പിച്ചിരുന്നു. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ (ഒന്നാം പ്രതി), അഭിഭാഷക ദീപ ജോസഫ് (രണ്ടാം പ്രതി), ദീപ ജോസഫ് എന്ന പേരിൽ അക്കൗണ്ട് ഉപയോഗിക്കുന്ന ആൾ (മൂന്നാം പ്രതി), സന്ദീപ് വാര്യർ (നാലാം പ്രതി), പാലക്കാട് സ്വദേശിയായ വ്ലോഗർ (ആറാം പ്രതി) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.










