തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും കോഴിക്കോട്, കൊല്ലം കോർപറേഷനുകളിൽ നില മെച്ചപ്പെടുത്താനും സാധിച്ചെങ്കിലും, സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിശദമായ അവലോകനം ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 20 ശതമാനത്തോളം വോട്ട് വിഹിതം തദ്ദേശ തിരഞ്ഞെടുപ്പിൽ 18 ശതമാനമായി കുറഞ്ഞു. കൈവശമുണ്ടായിരുന്ന 600-ഓളം വാർഡുകൾ പാർട്ടിക്ക് നഷ്ടമായി. ഇത് സംഘടനാപരവും തന്ത്രപരവുമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ നേടിയ വൻ വിജയം തൃശൂരിൽ ആവർത്തിക്കാനായില്ല. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പിന്തുണ കുറഞ്ഞതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ അനുകൂലമാക്കാൻ ബിജെപിക്ക് സാധിച്ചില്ല. ശബരിമല വാർഡും പെരുനാട് പഞ്ചായത്തും എൽഡിഎഫ് നിലനിർത്തി. കൂടാതെ, ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന പന്തളം, പാലക്കാട് നഗരസഭകളിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടു.
പല സീറ്റുകളും വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് നഷ്ടപ്പെട്ടതെന്നും, കൃത്യമായ ആസൂത്രണമുണ്ടായിരുന്നെങ്കിൽ കൂടുതൽ വാർഡുകൾ നേടാമായിരുന്നുവെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഫലം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.










