അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) ചില സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിനെ ന്യായീകരിച്ചു കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി നടത്തിയ പരാമർശങ്ങൾക്കെതിരെ സാംസ്കാരിക പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. സിനിമകൾ നിരോധിക്കുന്നത് രാജ്യതാത്പര്യം മുൻനിർത്തിയാണെന്ന റസൂലിന്റെ വാദം സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതും ലോക ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള സിനിമകൾക്ക് സെൻസർ എക്സംപ്ഷൻ നൽകാത്തതും ചോദ്യം ചെയ്തവരോട്, ‘സർക്കാർ തീരുമാനത്തെ എതിർക്കുന്നവർ ഇന്ത്യക്കാരാണോ’ എന്ന് റസൂൽ പൂക്കുട്ടി ചോദിച്ചിരുന്നു. ഈ നിലപാട് രാജ്യത്ത് അപരവിദ്വേഷം പ്രചരിപ്പിക്കുന്ന ശക്തികളുടെ ഭാഷയാണെന്ന് സിനിമാ പ്രവർത്തകനായ വി.കെ. ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അശോകൻ ചെരുവിൽ, ജി.പി. രാമചന്ദ്രൻ, പി.എസ്. ശ്രീകല, വേണു എടക്കഴിയൂർ തുടങ്ങി നിരവധി പ്രമുഖർ ഈ വിമർശനത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ശബ്ദങ്ങൾ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന റസൂൽ പൂക്കുട്ടിക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരച്ചിൽ കേൾക്കാൻ കഴിയുന്നില്ലെന്ന് അശോകൻ ചെരുവിൽ വിമർശിച്ചു. വിസ നിഷേധിക്കപ്പെട്ട വിദേശ പ്രതിനിധികളും നിരോധിക്കപ്പെട്ട സിനിമകളും ഏത് തരത്തിലാണ് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതെന്ന് വ്യക്തമാക്കാൻ റസൂൽ പൂക്കുട്ടിക്ക് ബാധ്യതയുണ്ടെന്നും സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ നിലപാടുകൾക്കും ഇടതുപക്ഷ സർക്കാർ ഉയർത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് ചെയർമാന്റെ ഈ പ്രതികരണമെന്ന് ഇവർ ഓർമ്മിപ്പിച്ചു.
അക്കാദമി ചെയർമാൻ എന്ന നിലയിൽ കുറേക്കൂടി ജാഗ്രതയും തിരിച്ചറിവും പുലർത്തേണ്ടതുണ്ടെന്നും, ഐ.എഫ്.എഫ്.കെയെ തകർക്കാനുള്ള നീക്കങ്ങളെ കേരളം പ്രതിരോധിക്കുമെന്നും സാംസ്കാരിക ലോകം മുന്നറിയിപ്പ് നൽകി. മേളയിൽ റസൂൽ പൂക്കുട്ടിയുടെ നേരിട്ടുള്ള സാന്നിധ്യമില്ലാത്തതിനെതിരെ നേരത്തെ തന്നെ സംവിധായകൻ ഡോ. ബിജു ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിലപാടുകളെ പിന്തുണച്ചുകൊണ്ടുള്ള ചെയർമാന്റെ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.









