ഗോവയിലെ നിശാ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഗോവ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചു. നോർത്ത് ഗോവ ജില്ലാ കളക്ടറുടെ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ബെർച്ച് ബൈ ലെയ്ൻ (Birch by Romeo Lane) എന്ന ക്ലബ്ബിലാണ് ഞായറാഴ്ച പുലർച്ചെ തീ പിടിത്തമുണ്ടായത്. കൊല്ലപ്പെട്ട 25 പേരിൽ നാല് പേർ ഡൽഹിയിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നുമായിരുന്നു.
തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് (SP), ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് (PWD) എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) എന്നിവരാണ് സമിതി അംഗങ്ങൾ. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ, ക്ലബ്ബിന്റെ പ്രവർത്തനത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ (NOC) ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ടൂറിസം സീസൺ ആരംഭിച്ചിരിക്കെ നിശാ ക്ലബ്ബുകളിലെ സുരക്ഷാ വീഴ്ചകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.










