സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ ഏകദേശ ചിത്രം വ്യക്തമായി. ഇക്കുറി 985 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ (2021) 28 സ്ഥാനാർഥികൾ അധികമായി ഇത്തവണ രംഗത്തുണ്ട്. 2021-ൽ ആകെ 957 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്.
തിങ്കളാഴ്ച പത്രികാ സമർപ്പണം അവസാനിച്ചപ്പോൾ ആകെ 2,125 നാമനിർദേശ പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1,757 പത്രികകൾ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 357 പത്രികകൾ തള്ളുകയും 11 എണ്ണം സ്ഥാനാർഥികൾ തന്നെ പിൻവലിക്കുകയും ചെയ്തതോടെയാണ് സ്ഥാനാർഥികളുടെ എണ്ണം 985-ൽ എത്തിയത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് കൊടുവള്ളി മണ്ഡലത്തിലാണ്—17 പേർ. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് 16 പേരും മഞ്ചേശ്വരത്ത് 14 പേരും ജനവിധി തേടുന്നു. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് മാനന്തവാടി, നാട്ടിക മണ്ഡലങ്ങളിലാണ്. മൂന്ന് സ്ഥാനാർഥികൾ വീതമാണ് ഇവിടെയുള്ളത്.
ജില്ലാ തിരിച്ചുള്ള സ്ഥാനാർഥികളുടെ എണ്ണം:
തിരുവനന്തപുരം: 115
മലപ്പുറം: 112
കോഴിക്കോട്: 112
എറണാകുളം: 93
കണ്ണൂർ: 88
തൃശൂർ: 83
പാലക്കാട്: 83
കൊല്ലം: 68
കോട്ടയം: 62
ആലപ്പുഴ: 53
കാസർകോട്: 37
ഇടുക്കി: 32
പത്തനംതിട്ട: 25
വയനാട്: 22
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതോടെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവരും. അപരന്മാരും വിമതഭീഷണിയും ഒഴിവാക്കി വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.










