നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണികളും വോട്ടുതേടി ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തുമ്പോള്‍ കൗതുകം പകരുന്നത് മുന്നണികൾ പുറത്തിറക്കിയിരിക്കുന്ന ചില മുദ്രാവാക്യങ്ങൾ. ആളുകള്‍ക്കിടയില്‍ എളുപ്പത്തിൽ ശ്രദ്ധനേടാനും മനസിൽ ഇടംപിടിക്കാൻ കഴിയുന്ന വാചകങ്ങളും വാക്കുകളുമാണ് പ്രചാരണത്തിൽ നിറയുന്നത്. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തങ്ങളുടെ പ്രചാരണ മുദ്രാവാക്യങ്ങള്‍ ഇതിനോടകം പുറത്തുവിട്ടു.
കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന മുദ്രാവാക്യമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയത്. ഇന്നത്തെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യം നല്‍കിയാണ് ഈ മുദ്രാവാക്യ വ്യാപക പ്രചാരണത്തിനു തുടക്കമിട്ടത്. ‘മറ്റാരുണ്ട് എൽഡിഎഫ്’ അല്ലാതെ എന്നതാണ് ഇടതു മുന്നണിയുടെ പ്രചാരണ മുദ്രാവാക്യം. സിപിഎമ്മിന്റെ സോഷ്യൽ മീഡിയ നയിക്കുന്ന നികേഷ് കുമാറാണ് കഴിഞ്ഞ ദിവസം ഇത് പോസ്റ്റ് ചെയ്തത്.
മറ്റാരുണ്ടെന്നുചോദ്യം
ഇടതു മുന്നണിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ മുദ്രാവാക്യം ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നതാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
വയനാടിനു ലോകോത്തര ടൗണ്‍ഷിപ്പ് നല്കാന് എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, കേരളത്തെ അതി ദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്ക്കും വീടുകള്‍ നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്ക്കും തൊഴില്‍ നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്ക്കും സ്വന്തമായി ഭൂമി നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ.. എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം.
കണക്ക് ചോദിക്കാൻ സമയമായി
ഈ ദുര്‍ഭരണത്തിന് ഇനി 25 ദിനം മാത്രമെന്ന കുറിപ്പോടെ സ്വര്‍ണക്കൊള്ളയും വന്യജീവി ആക്രമണവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലക്കയറ്റവുമെല്ലാം ഉള്കൊള്ളിച്ചുള്ളതായിരുന്നു പ്രചാരണ മുദ്രാവാക്യത്തോടൊപ്പമുള്ള പരസ്യം. കണക്കു ചോദിക്കാന്‍ സമയമായെന്നും ഇതില്‍ പറയുന്നുണ്ട്.
മാറാത്തത് മാറ്റാൻ
എന്‍ഡിഎ മുദ്രാവാക്യം കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘മാറാത്തത് മാറും ഇനി കേരളം വളരും’ എന്നതാണ് എന്‍ഡിഎ മുദ്രാവാക്യം. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തുവെച്ച് ഈ മുദ്രാവാക്യം തന്റെ പ്രസംഗത്തിലും പരാമര്‍ശിച്ചിരുന്നു.
പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണെന്നും ഇതിനാല്‍ മാറാത്തത് മാറും, ഇനി കേരളം വളരും എന്നതാണ് എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്നത്.










