വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി 2’ ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്.
സിനിമയിലെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് ചിത്രമെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മതേതര പ്രതിച്ഛായയെ തകർക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും സിനിമയിലുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം.
സംസ്ഥാനത്തെ പെൺകുട്ടികളെ മതം മാറ്റി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന സിനിമയിലെ വാദം തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം സിനിമകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്നും സമാധാന അന്തരീക്ഷം തകർക്കുമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. സിനിമ ഒരു കലാരൂപം എന്നതിലുപരി രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ആയുധമായി മാറുകയാണെന്നും ഇവർ വാദിക്കുന്നു.
അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാൻ കഴിയില്ലെന്നും സെൻസർ ബോർഡ് അംഗീകരിച്ച സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നുമാണ് അണിയറ പ്രവർത്തകരുടെ നിലപാട്. സിനിമ കണ്ട ശേഷം ഇതിൽ വിദ്വേഷപരമായ കാര്യങ്ങൾ ഉണ്ടോ എന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നാളെ സിനിമ കാണും.
അതേസമയം, സിനിമയുടെ ഡൽഹിയിൽ നടന്ന പ്രമോഷനും പാളി. സിനിമയുടെ പ്രചാരണാർത്ഥം ഡൽഹിയിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്ന് പറഞ്ഞ് കൊണ്ട് വന്നത് മലയാളികൾ അല്ലാത്ത സ്ത്രീകളെയാണ്. മാധ്യമ പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ കൃത്യമായ ഉത്തരം നൽകാതെ അണിയറ പ്രവർത്തകർ മുങ്ങുകയായിരുന്നു.










