എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.
അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 2006-ന് ശേഷം സംഘടനയുടെ കൃത്യമായ കണക്കുകൾ ബോധിപ്പിച്ചിട്ടില്ലെന്നും, കമ്പനി നിയമങ്ങൾ ലംഘിച്ചാണ് നിലവിലെ ഭരണസമിതി മുന്നോട്ട് പോകുന്നതെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി ശരി വച്ചു. സംഘടനയിൽ വെള്ളാപ്പള്ളി നടേശന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടക്കുന്നതെന്നും സാമ്പത്തിക ക്രമക്കേടുകൾ വ്യാപകമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ നിയമപരമായ അർഹതയില്ലെന്ന് നിരീക്ഷിച്ച കോടതി, നിലവിലുള്ള ഭരണസമിതിയെ പൂർണ്ണമായും റദ്ദാക്കി. പകരം നിയമാനുസൃതമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. അതുവരെ സംഘടനയുടെ ദൈനംദിന ഭരണചുമതലകൾ നിർവ്വഹിക്കുന്നതിനായി സർക്കാർ ഡയറക്ടർമാരെ നാമനിർദ്ദേശം ചെയ്യണം. ഈ താൽക്കാലിക ഡയറക്ടർ ബോർഡിനായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല.
എസ്എൻഡിപി യോഗത്തിന്റെ ഭരണത്തിൽ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന ആവശ്യവും ഹർജിക്കാർ മുന്നോട്ടുവെച്ചിരുന്നു.










