വാശിയേറിയ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ കവടിയാർ വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് വിജയം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ മറികടന്ന് 74 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുൻ എംഎൽഎ ശബരീനാഥൻ വിജയിച്ചത്.
കഴിഞ്ഞ തവണ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. ഇത്തവണ ബിജെപി സ്ഥാനാർത്ഥി മധുസൂദനൻ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫ് നേരിയ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും അന്തിമ വിജയം ശബരീനാഥനൊപ്പമായിരുന്നു.
യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിട്ടാണ് ശബരീനാഥൻ മത്സരരംഗത്തെത്തിയത്. കഴിഞ്ഞ തവണ പത്ത് സീറ്റുകളിൽ മാത്രം ഒതുങ്ങിപ്പോയ കോൺഗ്രസിന് ഇത്തവണ തിരുവനന്തപുരം കോർപറേഷനിൽ നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ശബരീനാഥന്റെ ഈ വിജയം തലസ്ഥാനത്ത് യുഡിഎഫ് ക്യാമ്പിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.










