പാലക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ ചിത്രം തെളിയുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ഇടതുപക്ഷം തങ്ങളുടെ തിരഞ്ഞെടുപ്പ് ഗോദ സജീവമാക്കിയിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഡോ. സരിന് വീണ്ടും അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് റസാഖിനെ കളത്തിലിറക്കിയത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാൻ റസാഖിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖ വ്യക്തിത്വം എന്ന നിലയിൽ റസാഖിന് ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.
അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. “എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് മുൻഗണന നൽകുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ തുടരുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയാണ് തന്റെ പ്രധാന എതിരാളിയെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയിൽ അസ്വാരസ്യങ്ങൾ
ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്തും പ്രചാരണവുമായി ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ സജീവമാണ്. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന സൂചന നൽകുന്നു. ശോഭ പങ്കെടുത്ത ക്ഷേത്ര ദർശനത്തിലോ ചുവരെഴുത്ത് ഉദ്ഘാടനത്തിലോ ജില്ലാ അധ്യക്ഷൻ എത്തിയിരുന്നില്ല. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ മാറ്റിയാണ് ശോഭയെ കൊണ്ടുവന്നതെന്നതാണ് ഈ അതൃപ്തിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പ്രശാന്തിന് പകരമായി നൽകുമെന്ന് കരുതിയ നെന്മാറ സീറ്റ് വിട്ടുനൽകാൻ ബിഡിജെഎസ് തയ്യാറാവാത്തതും ബിജെപിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.










